സിനിമയായാലും, നാടകമായാലും. ഒരു നടന്‍റെ അഭിനയമികവ് അളക്കുന്നതിന് ലോകവ്യാപകമായി ഉപയോഗിക്കുന്ന മാനദണ്ഡമാണ്, മാനസികവൈകല്യം ഉള്ള കഥാപാത്രങ്ങളെ ഇപ്രകാരം ആണ് ഒരു നടന്‍ കൈകാര്യം ചെയ്യുന്നതെന്ന്. മാനസികരോഗികളെ അവതരിപ്പിക്കുന്നത്‌ അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ് , ഓസ്കാര്‍ അവാര്‍ഡുകള്‍ തന്നെ ഇ ഒരു മാനദണ്ഡമാണ് പലപ്പോഴും അവാർഡ് നിർണയത്തിന് സ്വീകരിച്ചിരിക്കുന്നത്, മികച്ച നടനോ, നടിക്കോ ഉള്ള പുരസ്കാരങ്ങള്‍ മിക്കവാറും ലഭിക്കുക മാനസികവൈകല്യം ഉള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവര്‍ക്ക് ആയിരിക്കും.

താളവട്ടം – പോസ്റ്റ്‌ ട്രോമാറ്റിക്ക് സ്ട്രെസ്സ് ഡിസോര്‍ഡര്‍, ക്ലിനിക്കല്‍ ഡിപ്രേഷന്‍.

തലവട്ടത്തിലെ വിനോദ് – പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാൽ, നെടുമുടി വേണു, എം.ജി. സോമൻ, കാർത്തിക, ലിസി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1986-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് താളവട്ടം. സെവൻ ആർട്സ് ഫിലിംസിന്റെ ബാനറിൽ ജി.പി. വിജയകുമാർ, ജി. ജയകുമാർ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് സെവൻ ആർട്സ് റിലീസ് ആണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് പ്രിയദർശൻ ആണ്. വൺ ഫ്ലൂ ഓവർ ദ കുക്കൂസ് നെസ്റ്റ് എന്ന അമേരിക്കൻ നോവലിനെ ആസ്പദമാക്കിയാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

കാമുകിയുടെ മരണം കണ്മുന്നില്‍ കണ്ട ഷോക്കില്‍ മാനസിക നില തെറ്റുന്ന കഥാപാത്രം. ഭൂതകാലം ഇയാളില്‍ നിന്ന് മാഞ്ഞു പോകുകയാണ്. താന്‍ ആരാണ്, തന്‍റെ ചുറ്റുപാടുകള്‍ എന്തൊക്കെയാണ് തുടങ്ങിയ പ്രാഥമിക വിവരങ്ങള്‍ പോലും ഇയാളുടെ ബുദ്ധിയില്‍ ഇല്ല. കാമുകിയുടെ മരണശേഷം മനസിന്റെ സമനില നഷ്ടപ്പെടുന്നതിനു തൊട്ടു മുന്‍പ് കണ്ണില്‍ പെട്ട ഈച്ചയാണ്, ബാഹ്യലോകത്തെ, തന്‍റെ അന്തരംഗവുമായി ബന്ധിപ്പിക്കുന്ന ഏക ഘടകം. അതിന്‍റെ ദര്‍ശനമാത്രയില്‍ ഇയാളുടെ ഉപബോധമനസ്സ് തനിക്ക് സംഭവിച്ച വിധിയോട് പ്രതികരിക്കുന്നു. മരുന്നിനെക്കള്‍, ശാരീരികമായോ, മാനസികമായോ സംഭവിക്കാവുന്ന മറ്റൊരു ഷോക്ക് ആണ് ഇതില്‍ നിന്നും പുറത്തു കടക്കാന്‍ ഉള്ള ഏറ്റവും വലിയ സാദ്ധ്യത.

പാദമുദ്ര – ക്ലിനിക്കല്‍ ഡിപ്രഷന്‍.

ആർ. സുകുമാരൻ സംവിധാനം ചെയ്ത ആദ്യചലച്ചിത്രമാണ് പാദമുദ്ര. മോഹൻലാൽ ,നെടുമുടി വേണു ,സീമ ,ഉർവ്വശി ,രോഹിണി തുടങ്ങിയ അഭിനേതാക്കളാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

മാതുപ്പണ്ടാരം, കുട്ടപ്പൻ എന്നീ രണ്ട് കഥാപാത്രങ്ങളെ അവതരിപ്പിച്ച മോഹൻലാലിന് ഈ ചിത്രത്തിലെ അഭിനയത്തിന് 1988-ലെ ഏറ്റവും മികച്ച നടനുള്ള ഫിലിം ഫെയർ അവാർഡ് ലഭിച്ചു. നിരൂപകപ്രശംസയും വാണിജ്യവിജയവും നേടിയ ഒരു ചലചിത്രമായിരുന്നു ഇത്.
പദമുദ്രയിലെ കുട്ടപ്പന്‍ എന്ന കഥാപാത്രം ഒരു മാനസികരോഗിയാകാന്‍ ഉള്ള എല്ലാ യോഗ്യതകളും ഉള്ള കഥാപാത്രമാണിയാള്‍. അവിഹിത ബന്ധത്തില്‍ പിറന്ന സന്തതി. യഥാര്‍ത്ഥപിതാവ് തൊട്ടയല്‍ക്കാരന്‍. നാട്ടുകാരുടെ അവഹേളനം. ആര്‍ക്കായാലും ഡിപ്രെഷന്‍ വരാന്‍ ഉള്ള സാധ്യത വളരെ കൂടുതല്‍. തികഞ്ഞ കയ്യടക്കത്തോടെ ഈ കഥാപാത്രത്തെ ലാല്‍ കൈകാര്യം ചെയ്തു.. താളവട്ടത്തില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായി ഡിപ്രെഷന്‍ രോഗിയുടെ മാനറിസങ്ങള്‍ പ്രാഗത്ഭ്യത്തോടെ അവതരിപ്പിച്ചു. ഇദ്ദേഹത്തിന്‍റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്ന്.

അഹം – ഷിസോഫ്രീനിയ.

രാജീവ് നാഥിന്റെ സംവിധാനത്തിൽ മോഹൻലാൽ, ജഗതി ശ്രീകുമാർ, ഉർവശി, രമ്യ കൃഷ്ണൻ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1992-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് അഹം. ശ്രീശങ്കരാ ആർട്സിന്റെ ബാനറിൽ സംവിധായകനായ രാജീവ് നാഥ് തന്നെയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. രാജീവ് നാഥിന്റെ കഥയ്ക്ക് വേണു നാഗവള്ളി ആണ് തിരക്കഥ രചിച്ചത്.

ഇ സിനിമയിലെ സിദ്ധാര്‍ത്ഥനെ കുറിച്ച് പറയുമ്പോൾ കുടുംബസാഹചര്യങ്ങള്‍ എപ്രകാരമാണ് ഒരു വ്യക്തിയുടെ മാനസികനിലയെ ബാധിക്കുന്നത് എന്ന വസ്തുതയുടെ വിശകലനം ആയിരുന്നു ഈ ചിത്രം .കുടഞ്ഞെറിയാന്‍ പറ്റാത്ത വിധം ബുദ്ധിയില്‍ പറ്റിപ്പിടിക്കുന്ന ചില ശീലങ്ങളെയും, ആ ശീലങ്ങള്‍ ഒരു വ്യക്തിയുടെ മനോനില തന്നെ തകര്‍ക്കുന്നതിന്റെയും ചിത്രീകരണം. ലാല്‍ എന്ന നടന് വെല്ലുവിളി ഉയര്‍ത്തി വ്യത്യസ്തങ്ങളായ മൂന്ന് മനോനിലകള്‍ അവതരിപ്പിക്കെണ്ടിയിരുന്നു. രോഗബാധ മൂര്‍ധന്യത്തില്‍ എത്തുന്നതിനു മുന്‍പുള്ള അവസ്ഥ, കടുത്ത രോഗബാധിതന്‍ ആയി കൊലപാതകം വരെ ചെയ്യുന്ന ഒരു അവസ്ഥ, പിന്നെ, രോഗത്തില്‍ നിന്ന് പതുക്കെ മുക്തനാവുന്ന അവസ്ഥ. ഒരു മഹാനടന് മാത്രം സാദ്ധ്യമാവുന്ന മികവോടെ അനായാസം അദ്ദേഹം ഈ കടമ്പകള്‍ കടന്നു. ഷിസോഫ്രീനിയ രോഗികളില്‍ സാധാരണ കാണുന്ന കാല് നീട്ടി വച്ചുള്ള നടത്തം കഥാപാത്രത്തിന്റെ സ്വാഭാവികതക്ക് മറ്റു കൂട്ടി.

പവിത്രം – പോസ്റ്റ്‌ ട്രോമാറ്റിക്ക് സ്ട്രെസ്സ് ഡിസോര്‍ഡര്‍, ഷിസോഫ്രീനിയ.

ടി.കെ. രാജീവ് കുമാറിന്റെ സംവിധാനത്തിൽ മോഹൻലാൽ, തിലകൻ, ശോഭന, വിന്ദുജ മേനോൻ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1994-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് പവിത്രം. വിന്ദുജ മേനോന്റെ ആദ്യ ചിത്രമായിരുന്നു ഇത്. വിശുദ്ധി ഫിലിംസിന്റെ ബാനറിൽ തങ്കച്ചൻ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് ജൂബിലി പിൿചേഴ്‌സ് ആണ്. പി. ബാലചന്ദ്രൻ, ടി.കെ. രാജീവ് കുമാർ എന്നിവരാണ് ഈ ചിത്രത്തിന്റെ കഥയെഴുതിയത്. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് പി. ബാലചന്ദ്രൻ ആണ്.

കഥയുടെ ക്ലൈമാക്സില്‍ മാത്രമാണ് ഉണ്ണി എന്ന ഈ കഥാപാത്രം ഒരു മാനസികരോഗിയാകുന്നത്. മനോഹരമായ ഒരു കഥയുടെ അതിമനോഹരവും സ്വാഭാവികവും ആയ ആ പര്യവസാനം മോഹന്‍ലാല്‍ എന്ന നടനെ കൊണ്ട് മാത്രം കഴിയുന്ന വിധത്തില്‍ അത്യുജ്ജലമായി. മകളെ പോലെ വളര്‍ത്തിക്കൊണ്ടു വന്ന സഹോദരിക്ക് സംഭവിച്ച ദുരന്തം നേരില്‍ കണ്ട ചേട്ടച്ചന്റെ മനസ് ഞൊടിയിടയില്‍ വര്‍ഷങ്ങള്‍ പുറകോട്ടു പോയി ഒരു സമയബിന്ദുവില്‍ നിശ്ചലമായി. ശൂന്യമായ മിഴികളും, വിറയ്ക്കുന്ന കൈകളും, തുടിക്കുന്ന ചുണ്ടുകളും ആ മാനസിക നിലയുടെ ആഴം പ്രേക്ഷകനിലേക്ക് പകര്‍ന്നു. ഒരു പക്ഷെ, മാനസികരോഗി എന്ന നിലയില്‍ അദ്ദേഹത്തിന്‍റെ ഏറ്റവും മികച്ച പെര്‍ഫോര്‍മന്‍സ് ആ പത്ത് മിനിട്ടുകള്‍ ആണെന്ന് തോന്നുന്നു. മികച്ച വിജയം നേടാന്‍ കഴിഞ്ഞ ഒരു മികച്ച ചിത്രം.

ഗുരു – ഒബ്സേസ്സിവ് കംബല്‍സ്സീവ് ഡിസോര്‍ഡര്‍.

ജനസമ്മതി ക്രിയേഷൻസിന്റെ ബാനറിൽ രാജീവ് അഞ്ചൽ സംവിധാനം നിർവഹിച്ച് 1997-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഗുരു. മോഹൻലാൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഈ ചിത്രത്തിൽ നെടുമുടി വേണു, ശ്രീനിവാസൻ, സുരേഷ് ഗോപി, സിത്താര, ശ്രീലക്ഷ്മി എന്നിവരും അഭിനയിച്ചിട്ടുണ്ട്. 1997-ലെ മികച്ച വിദേശഭാഷ ചിത്രത്തിനുള്ള ഓസ്കാർ പുരസ്കാരത്തിലേക്കു മത്സരിക്കാനായി ഇന്ത്യയിൽ നിന്നും തിരഞ്ഞെടുത്ത ചിത്രമായിരുന്നു ഇത്. ഇളയരാജയായിരുന്നു ഈ ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചതു്

രഘുരാമന്‍ ഒരു മാനസികരോഗിയാണെന്ന് പറഞ്ഞാല്‍ പലരും സമ്മതിച്ചു എന്ന് വരില്ല. എന്നാല്‍, സൂക്ഷ്മ നിരീക്ഷണത്തില്‍ അങ്ങനെ തന്നെയാണ്. ഐസിസ് തുടങ്ങിയ തീവ്രവാദിസംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ പൊതുവേ ഈ മാനസികരോഗം ഉള്ളവര്‍ ആണെന്ന് ശാസ്ത്രീയമായ പഠനം തെളിയിച്ചിട്ടുണ്ട്. നമ്മുടെ നാട്ടിലും ഉണ്ടല്ലോ, ഈ രോഗത്തിന്റെ പ്രാഥമിക ലക്ഷണങ്ങള്‍ ഉള്ള പലരും. ഈ രോഗത്തിനുള്ള ഒരു ചികിത്സാരീതിയാണ്, ഹാലൂസിനേഷന്‍ തെറാപ്പി. അതായത്, ചില സാങ്കല്‍പ്പിക ദൃശ്യങ്ങള്‍ കാണിച്ച് ഇവര സാധാരണ മനോനിലയിലേക്ക് കൊണ്ട് വരാന്‍ ഉള്ള ഒരു ശ്രമം. അറിഞ്ഞോ അറിയാതെയോ, ഈ സിനിമ ഇതിന്‍റെ കൃത്യമായ ഡെമോന്‍സ്ട്രെഷന്‍ ആണ്. താന്‍ ഒരു രോഗിയാണെന്ന് ഈ രോഗി ഒരിക്കലും അറിയുന്നില്ല. തന്‍റെ സ്വാഭാവികമായ ജീവിതം തന്നെയാണ് താന്‍ നയിക്കുന്നതെന്നെ രോഗി കരുതൂ..അത് കൊണ്ട് തന്നെ ഇതിന്റെ ചികിത്സ അത്യന്തം ദുഷ്കരവും ആണ്..ഓസ്കാര്‍ അവാര്‍ഡിന് വരെ പരിഗണിക്കപ്പെട്ട ഈ സിനിമയില്‍ കഥാപാത്രം ആവശ്യപ്പെടുന്ന രീതിയില്‍ തന്നെ അഭിനയിച്ച് മോഹന്‍ലാല്‍ മികവ് തെളിയിച്ചു.

തന്മാത്ര – അല്‍ഷിമേഴ്സ്

ബ്ലെസ്സി സംവിധാനം ചെയ്ത 2005-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ്‌ തന്മാത്ര. അൽഷീമേഴ്സ് രോഗം ഒരു വ്യക്തിയിലും കുടുംബത്തിലും വരുത്തുന്ന വ്യതിയാനങ്ങളാണ്‌ ചിത്രത്തിന്റെ പ്രമേയം.മോഹൻലാൽ, മീരാ വാസുദേവ്, നെടുമുടി വേണു തുടങ്ങിയവർ മുഖ്യ വേഷങ്ങളിലഭിനയിച്ചു

സൂക്ഷ്മമായ അര്‍ത്ഥത്തില്‍ അല്‍ഷിമേഴ്സ് ഒരു മാനസിക രോഗമല്ല. തികച്ചും ശാരീരികമായ ഒരു വൈകല്യമാണ് കഥാപാത്രമായ രമേശന്‍ നായര്‍ക്ക്. തലച്ചോറിലെ ഓര്‍മ്മകള്‍ രേഖപ്പെടുത്തുന്ന സെല്ലുകളില്‍ നിന്ന് ചില ഡാറ്റാ മാഞ്ഞു പോകുന്നതാണ് ഈ അസുഖം. എന്നിരിക്കിലും, പൊതുവേ ഒരു മാനസികപ്രശ്നമായി ഈ രോഗത്തെ സമൂഹം കാണുന്നത് കൊണ്ടാണ് ഇതിനെയും ഈ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയത്. ഒരു അല്‍ഷിമേഴ്സ് രോഗി എന്ന നിലയില്‍ അദ്ദേഹത്തിന്‍റെ അഭിനയം പ്രതീക്ഷിച്ച വിജയം ആയില്ല. ഒരു പക്ഷെ, ഈ പ്രമേയം ചിത്രീകരിക്കുന്നതിനു മുന്‍പ് സംവിധായകന്‍ നടത്തിയ പഠനങ്ങളുടെ അപര്യാപ്തത ആയിരിക്കാം അതിനു കാരണം. രോഗി എന്ന നിലയില്‍ ഉള്ള പല മാനറിസങ്ങളും യഥാര്‍ത്ഥത്തില്‍ ഒരു മന്ദബുദ്ധിയുടേതായിരുന്നു എന്ന് ഈ മേഖലയിലെ വിദഗ്ദര്‍ പില്‍ക്കാലത്ത് സൂചിപ്പിച്ചിരുന്നു.

എന്നാല്‍, രോഗത്തിന്‍റെ പൂര്‍വാവസ്ഥ – അതായത് ഓര്‍മ്മക്കുറവായും, മറ്റും രോഗത്തിന്റെ സാന്നിദ്ധ്യം മറ്റുള്ളവര്‍ മനസ്സിലാക്കുന്ന സമയം – മനോഹരമായി അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഒരു പക്ഷെ, വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിരുന്നു എങ്കില്‍ രോഗാവസ്ഥയും ഇതേപോലെ മനോഹരമാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞേനെ. ഏതായാലും, ചിത്രം ഒരു വിജയമായിരുന്നു എന്ന് തന്നെ പറയാം.

വടക്കും നാഥാൻ – ബൈപ്പോളാര്‍ ഡിസോര്‍ഡര്‍.

ഗാന രചയിതാവ് ഗിരീഷ് പുത്തഞ്ചേരി തിരക്കഥ രചിച്ച ഷാജൂൺ കാര്യാൽ സംവിധാനം ചെയ്ത സിനിമയാണ് വടക്കും നാഥൻ മോഹൻലാൽ പ്രധാന കഥാപാത്രമായ സിനിമയിൽ പദമപ്രിയ ആയിരുന്നു നായിക. ബിജുമേനോൻ , വിനീത് ,കാവ്യാമാധവൻ , കവിയൂർ പൊന്നമ്മ തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ.

ഒരു മാനസിക വൈകല്യമാണെന്ന് പലരും അറിയാതെ പോകുന്ന ഒരു മനോനിലയാണ് ഈ രോഗം. കഥാപാത്രമായ ഭാരതപ്പിഷാരടിക്ക് – മുന്‍കോപം, അഹങ്കാരം, എന്നൊക്കെ സാമാന്യേന വ്യവഹരിക്കപ്പെടുന്ന ഈ രോഗാവസ്ഥയുടെ സൂക്ഷ്മമായ അംശങ്ങള്‍ ശ്രദ്ധാപൂര്‍വ്വം അവതരിപ്പിക്കാന്‍ മോഹന്‍ലാലിന് കഴിഞ്ഞു. ഡിപ്രഷന്‍ തന്നെയാണ് ഈ രോഗത്തിന്‍റെയും മൂലകാരണം എങ്കിലും ഇത് വെളിപ്പെടുന്നത് പെരുമാറ്റങ്ങളില്‍ ഉണ്ടാവുന്ന തീവ്രവും, വലിയതുമായ വ്യതിയനങ്ങളിലൂടെയാണ്. ഈ മനോനിലാ വ്യതിയാനങ്ങള്‍ തികച്ചും സമര്‍ത്ഥമായി അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു

Related Article

Write a comment

Your email address will not be published. Required fields are marked *