മലയാളത്തിലെ പ്രമുഖ സിനിമാതാരങ്ങൾക്ക് ഗോൾഡൻ വിസ നൽകുന്നതിനെ പരിഹസിച്ച് രംഗത്ത് വന്നിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. താരം തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇത്തരത്തിലുള്ള പ്രതികരണം നടത്തിയിരിക്കുന്നത്. മോഹൻലാലിനും മമ്മൂട്ടിക്കും ശേഷം ടോവിനോയ്ക്കും പ്രിത്വിരാജിനും ഗോൾഡൻ വിസ ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഒരു ചെറിയ നടാനായ തനിക്ക് ഒരു ബ്രോൺസ് വിസ എങ്കിലും നൽകണമെന്നാണ് താരം പറഞ്ഞിരിക്കുന്നത്. ഗോൾഡൻ വിസ കേരളത്തിൽ കിറ്റ് വിതരണം ചെയ്യുന്നത് പോലെ ആണെന്ന്കൂടെ അദ്ദേഹം കൂട്ടിച്ചേർത്തു.
സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം
മക്കളേ..മലയാള സിനിമയിലെ നിരവധി വലിയ താരങ്ങള്‍ക്കു യുഎഇ ഗോള്‍ഡന്‍ വിസ കൊടുത്തു എന്ന് കേട്ടു. അതിനാല്‍ ഒരു ചെറിയ നടനായ എനിക്ക് ഒരു ബ്രോണ്‍സ് വിസ എങ്കിലും തരണമെന്ന് വിനീതമായി അപേക്ഷിക്കുന്നു . (സ്വര്‍ണമില്ലെങ്കിലും വെങ്കലം വെച്ച് ഞാന്‍ അഡ്ജസ്റ്റ് ചെയ്യും . അങ്ങനെ ഗോള്‍ഡന്‍ വിസ തന്നാലേ സ്വീകരിക്കൂ എന്ന ജാഡയൊന്നും ഇല്ല . പാവമാണ് ട്ടോ)
പണവും പ്രശസ്തിയും ഉള്ളവര്‍ക്ക് എല്ലാ അംഗീകാരവും കിട്ടുന്നു. പ്രവാസികള്‍ ആയി ഒരു ആയുസ്സ് മുഴുവന്‍ പണിയെടുക്കുന്ന പാവങ്ങള്‍ക്ക് ഇന്നേവരെ ഗോള്‍ഡന്‍ വിസ കിട്ടിയതായി ആര്‍ക്കെങ്കിലും അറിവുണ്ടോ ?
(വാല്‍കഷ്ണം … ഗോള്‍ഡന്‍ വിസ ആദ്യം രണ്ടു പ്രമുഖ താരങ്ങള്‍ക്കു കൊടുത്തപ്പോള്‍ അതൊരു സംഭവം ആണെന്ന് എനിക്ക് തോന്നി. എന്നാല്‍ ഇപ്പോള്‍ നിരവധി താരങ്ങള്‍ക്കു കൊടുക്കുന്നു . ഇതൊരു മാതിരി കേരളത്തില്‍ ‘കിറ്റ്’ വിതരണം ചെയ്യുന്നത് പോലെ ആയി . ഏതായാലും നല്ല കാര്യം ആണേ ..)
എല്ലാവര്‍ക്കും നന്ദി സന്തോഷ് പണ്ഡിറ്റ് (മറയില്ലാത്ത വാക്കുകള്‍ , മായമില്ലാത്ത പ്രവര്‍ത്തികള്‍ , ആയിരം സാംസ്‌കാരിക നായകന്മാര്‍ക്ക് അര പണ്ഡിറ്റ് .. പണ്ഡിറ്റിനെ പോലെ ആരും ഇല്ല )
വിവിധ മേഖലകളില്‍ കഴിവ് തെളിയിക്കുന്ന പ്രതിഭകള്‍ക്ക് യു.എ.ഇ. ഭരണകൂടം നല്‍കുന്നതാണ് പത്തുവര്‍ഷത്തെ ഗോള്‍ഡന്‍ വിസ. മലയാള സിനിമയില്‍ നിന്ന് ആദ്യമായി മോഹന്‍ലാലിനും മമ്മൂട്ടിക്കുമാണ് ഗോള്‍ഡന്‍ വിസ ലഭിച്ചത്. പിന്നീട് ടൊവിനോ തോമസ്, മിഥുന്‍ രമേശ്, നൈല ഉഷ, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവര്‍ക്കും ഗോള്‍ഡന്‍ വിസ ലഭിച്ചു. നേരത്തേ മുൻനിര ബിസിനസ് പ്രമുഖർക്കും വിദഗ്ധർക്കും പ്രഖ്യാപിച്ച പത്തുവർഷത്തെ ഗോൾഡൻ വിസയാണ് യുഎഇ കൂടുതൽ രംഗങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത്.